Home World ആരോഗ്യനില മോശം; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ തീവ്രപരിചരണ വിഭാഗത്തിൽ

ആരോഗ്യനില മോശം; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ തീവ്രപരിചരണ വിഭാഗത്തിൽ

0

ലണ്ടൻ: കൊറോണ ബാധിച്ച് ആശുപത്രിയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ഇന്റൻസീവ് കെയർ യൂണിറ്റിലേക്കു മാറ്റി. ഇന്നലെ രാത്രി എട്ടരയോടെയാണ് അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയത്. സെൻട്രൽ ലണ്ടനിലെ സെന്റ് തോമസ് എൻ.എച്ച്.എസ് ആശുപത്രിയിലാണ് അദ്ദേഹം. പ്രധാനമന്ത്രിയുടെ ചുമതലകൾ താൽകാലികമായി വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് നിർവഹിക്കും.
ഞായറാഴ്ച രാത്രിയാണ് ബോറിസിനെ ആരോഗ്യനില മെച്ചപ്പെടാതെ വന്നതോടെ ആശുപത്രിയിലേക്ക് മാറ്റിയത്. ആരോഗ്യനില മെച്ചപ്പെടുന്നതായി കാണിച്ച് അദ്ദേഹം ഇന്നലെ ഉച്ചയ്ക്ക് ട്വീറ്റ് ചെയ്തിരുന്നു. ഇതിനു ശേഷം രാത്രിയോടെയാണ് ആരോഗ്യനില മോശമായതും ഐസിയുവിലേക്ക് മാറ്റിയതും. മാർച്ച് 24നാണ് ബോറിസിന് കോവിഡ് രോഗം സ്ഥിരീകരിച്ചത്.

ഒരാഴ്ചക്കാലം ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിലെ പത്താംനമ്പർ ഫ്ലാറ്റിൽ ഐസൊലേഷനിലായിരുന്നു. ഐസൊലേഷൻ കാലാവധി പൂർത്തിയായിട്ടും പനിയും മറ്റു രോഗലക്ഷണങ്ങളും വിട്ടുമാറിയില്ല. ആറുമാസം ഗർഭിണിയായ അദ്ദേഹത്തിന്റെ പങ്കാളി കാരി സിമണ്ട്സിനെ നേരത്തെതന്നെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി പാർപ്പിച്ചിരുന്നു.

ബോറിസിന്റെ അസാന്നിധ്യത്തിൽ ഇന്നലെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബാണ് ക്യാബിനറ്റ് യോഗത്തിൽ അധ്യക്ഷത വഹിച്ചത്. വീട്ടിലിരുന്നു ജോലി ചെയ്ത പ്രധാനമന്ത്രി ഇപ്പോൾ ആശുപത്രിയിൽ ഇരുന്നു ജോലി ചെയ്യുന്നു എന്നായിരുന്നു ബോറിസിന്റെ ആരോഗ്യനിലയെക്കുറിച്ച് ഡൊമിനിക്കിന്റെ പ്രതികരണം. ഇതിനുശേഷം ഏതാനും മണിക്കൂറിനുള്ളിലാണ് ആരോഗ്യനില മോശമായതിനെത്തുടർന്ന് ബോറിസിനെ ഐസിയുവിലേക്ക് മാറ്റിയത്.

LEAVE A REPLY

Please enter your comment!
Please enter your name here