തിരുവനന്തപുരം: ഡോക്ടർ സാക്ഷ്യപ്പെടുത്തിയ കുറിപ്പടിയിൽ എക്സൈസ് വഴി മദ്യമെത്തിക്കാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടിയായി ഇക്കാര്യത്തിലുള്ള ഹൈക്കോടതി സ്റ്റേ. ലോക്ഡൗണിന്റെ മറവിൽ ലോകത്തെങ്ങും കേട്ടുകേൾവി പോലുമില്ലാത്ത വിചിത്രമായ പദ്ധതിയുമായി സർക്കാർ രംഗത്തിറങ്ങിയത് ഏറെ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. എന്തോ വലിയ സംഭവമെന്ന രീതിയിലാണ് ഇതിന്റെ ഉപജ്ഞാതാക്കൾ മദ്യവിതരണത്തിന്റെ ബദൽ പരിപാടി അവതരിപ്പിച്ചത്. രോഗം ചികിൽസിക്കുന്ന ഡോക്ടറെ കൊണ്ട് മദ്യം മരുന്നാക്കി മാറ്റാനുള്ള സൂത്ര വിദ്യയാണ് തുടക്കത്തിലേ പാളിയത്. അടച്ചിടലിന്റെ മറവിൽ രൂപം കൊണ്ട പദ്ധതി ഭാവിയിൽ അപകടമായി മാറുമെന്ന് പൊതുവെ വിലയിരുത്തപ്പെട്ടിരുന്നു.കെ ജി എം ഒ അടക്കമുള്ള ഡോക്ടർമാരുടെ സംഘടന ഇതിന് എതിരായിരുന്നു.എന്നിട്ടു കൂടി ഉത്തരവിറക്കി നടപ്പാക്കാനായിരുന്നു സർക്കാർ ശ്രമം. മദ്യം വീട്ടിലെത്തിക്കുന്നത് അബ്കാരി ചട്ടങ്ങളുടെ ലംഘനമാണെന്നാണ് എക്സൈസ് വകുപ്പിനും ബെവ്കോ എംഡിക്കും നിയമോപദേശവും ലഭിച്ചു . ഇതേ തുടർന്ന് ബവ്റിജസ് ആസ്ഥാനത്തുനിന്നു ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മദ്യം വീട്ടിലെത്തിക്കുന്ന നടപടികൾ നിർത്തിവയ്ക്കാൻ എംഡി എസ്.സ്പർജൻ കുമാർ വിധി വരും മുമ്പേ നിർദേശം നൽകി.
കേന്ദ്രസര്‍ക്കാരിന്‍റെ ഇടപെടലോടെ ഡോക്ടറുടെ കുറിപ്പടിയിൽ മദ്യം വീട്ടിലെത്തിക്കാനുള്ള എക്സൈസിന്റെ തീരുമാനത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് പുതിയ തീരുമാനം. മാത്രമല്ല ലോക്ഡൗൺ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ് മദ്യം വീട്ടിലെത്തിച്ചു നൽകുന്നതെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ചീഫ് സെക്രട്ടറി ടോം ജോസിനെയും അറിയിച്ചിരുന്നു.
ഇന്നു മുതൽ മദ്യം നൂറു രൂപ സർവീസ് ചാർജ് ഈടാക്കി വീട്ടിലെത്തിക്കുന്ന നടപടികൾ ആരംഭിക്കാനായിരുന്നു തീരുമാനം.
മദ്യം വീട്ടിലെത്തിക്കേണ്ട രീതിയിൽ ബവ്കോ എംഡി മാർഗരേഖയും പുറത്തിറക്കിയിരുന്നു. മദ്യാസക്തിയുള്ളതായി ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ രേഖയുമായി അപേക്ഷിച്ച 53 പേര്‍ക്ക് ഇന്ന് മദ്യം വീട്ടിലെത്തിച്ചു നല്‍കാനായിരുന്നു സര്‍ക്കാര്‍ നീക്കം. ഡോക്ടറുടെ കുറിപ്പടി എക്സൈസ് സർക്കിൾ ഓഫിസിൽ എത്തിച്ചാൽ ഒരു പാസ് അപേക്ഷകനും ഒരു പാസ് ബവ്കോയ്ക്കും നൽകും. തുടർന്ന് ബവ്കോയാണ് മദ്യം വീട്ടിലെത്തിച്ചു നൽകുമെന്നായിരുന്നു അറിയിച്ചിരുന്നത്.