ന്യൂഡെൽഹി: പ്രതിപക്ഷ വോക്കൗട്ടിനിടെ മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് രാജ്യസഭാ എം.പി.യായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തത്.
ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്കെതിരായ ഗുരുതരവും അഭൂതപൂർവവും മാപ്പർഹിക്കാത്തതുമായ ആക്രമണങ്ങളിലൊന്നാണിതെന്ന് ഗൊഗോയിയുടെ സ്ഥാനാരോഹണത്തെ കോൺഗ്രസ് കുറ്റപ്പെടുത്തി.
ഗൊഗോയിയെ രാജ്യസഭാംഗമായി നാമനിർദേശം ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.സത്യപ്രതിജ്ഞ ചടങ്ങിനിടെ പ്രതിപക്ഷ പാർട്ടി അംഗങ്ങൾ ഇറങ്ങി പോയി. സഹപ്രവർത്തകരായിരുന്ന മുൻ ജഡ്ജിമാരടക്കം വിമർശനമുന്നയിച്ചിരുന്നു.
സത്യപ്രതിജ്ഞയ്ക്ക് ശേഷം വിമർശനങ്ങൾക്ക് വിശദീകരണം നൽകുമെന്ന് ഗൊഗോയ് അറിയിച്ചിരുന്നു.
ഇതിനിടെ ഗൊഗോയിയെ രാജ്യസഭാംഗമായി നാമനിർദേശം ചെയ്തതു ചോദ്യംചെയ്ത് സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജിയും സമർപ്പിച്ചിട്ടുണ്ട്. സാമൂഹികപ്രവർത്തകയും വിദ്യാഭ്യാസ വിദഗ്ധയുമായ മധുപൂർണിമ കിഷ്വാറാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ജസ്റ്റിസ് ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത നടപടി ജുഡീഷ്യറിയിൽ ജനങ്ങൾക്കുള്ള വിശ്വാസം തകർക്കുന്നതാണെന്ന് ഹർജിയിൽ പറയുന്നു.