പത്തനംതിട്ട: ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ ശ്രമിച്ച വനപാലകൻ കാട്ടാനയുടെ കുത്തേറ്റു മരിച്ചു. രാജാമ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെ ട്രൈബൽ വാച്ചർ എ.എസ്. ബിജു(52)വാണ് മരിച്ചത്. കട്ടിക്കല്ലിനു സമീപം താമസക്കാരനായ വിമുക്തഭട കോളനിയിൽ പൗലോസി(രാജൻ-57)ന് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റു. പൗലോസിനെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാറാണംമൂഴി, വെച്ചൂച്ചിറ പഞ്ചായത്തുകളുടെ അതിർത്തിയിൽ പമ്പാനദിയോടു ചേർന്ന ജനവാസ മേഖലയിലാണ് കാട്ടാന ഇറങ്ങിയത്. വിവരം അറിഞ്ഞ് അന്വേഷണത്തിനെത്തിയ വനപാലകസംഘം ആനയെ കാട്ടിലേക്ക് ഓടിച്ചുകയറ്റുന്നതിനിടെയാണ് അപ്രതീക്ഷിത ആക്രമണം. ബിജുവിനു നേരേയുണ്ടായത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.45ഓടെയായിരുന്നു സംഭവം.
നാറാണംമൂഴി പഞ്ചായത്തിലെ മടന്തമണ്ണിനു മുകൾ ഭാഗത്തു വെച്ചൂച്ചിറ വാറുചാലിൽ ഇന്ന് രാവിലെ റബർ ടാപ്പിംഗിനെത്തിയവരാണ് കാട്ടാനയെ ആദ്യം കണ്ടത്. ആന പിന്നീട് ജനവാസ മേഖലയിലൂടെ കട്ടിക്കൽ ഭാഗത്തേക്കു നീങ്ങി. ഇതിനിടയിലാണ് കട്ടിക്കൽ ഭാഗത്തു റബർ സ്ലോട്ടർ ടാപ്പു ചെയ്തുകൊണ്ടിരുന്ന വിമുക്തഭട കോളനിയിൽ താമസക്കാരനായ പൗലോസിനു നേരേ ആക്രമണമുണ്ടായത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അടുത്തെത്തിയ ആന പൗലോസിനെ ചവിട്ടുകയായിരുന്നു.
ആന ജനവാസ മേഖലയിലേക്കു കടന്നേക്കുമെന്ന ആശങ്കയിൽ വനപാലകസംഘം ഉച്ചയ്ക്ക് ശേഷം പടക്കം പൊട്ടിച്ചും വെടി ശബ്ദമുണ്ടാക്കിയും ആനയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, 150 മീറ്ററിലേറെ തോട്ടത്തിലൂടെ ഓടിയ ആന പെട്ടെന്നു പിന്നോട്ടു തിരിഞ്ഞുവന്നു സമീപത്തു കണ്ട വനപാലകൻ ബിജുവിനെ ആക്രമിക്കുകയായിരുന്നു. പിന്നിൽ കുത്തേറ്റു വീണ ബിജുവിനെ വനപാലകർ ചേർന്ന് താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ആദിവാസിവിഭാഗത്തിൽപ്പെട്ട ബിജു രാജാംപാറ സ്റ്റേഷനിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യ: അനില, മക്കൾ: വിജല, അംലകൃത.