ബിജിങ്: അമേരിക്കൻ എഴുത്തുകാരനായ ഡീൻ കൂണ്ടെസിന്റെ ഭാവനയിൽ 40 വർഷങ്ങൾക്ക് കൊറോണ വൈറസ് തെളിഞ്ഞു. അനേകായിരങ്ങളുടെ ജീവന പഹരിച്ച് ചൈനയെയും ലോകത്തെയും നടുക്കിയ കൊറോണയ്(കോവിഡ്-19) ക്ക് സമാനമായ വൈറസ് ബാധയ്ക്ക് ഡീൻ തന്റെ നോവലിൽ നൽകിയ പേരും അതിശയം ജനിപ്പിക്കുന്നതാണ് – ‘വുഹാൻ 400’.
ഇരുട്ടിന്റെ കണ്ണുകൾ (The Eyes of Darkness) എന്ന ത്രില്ലർ നോവലിലാണ് ഡീൻ കൂണ്ടെസ് പ്രവാചകനെ പോലെ എല്ലാം മുൻകൂട്ടി ഭാവനയിൽ കണ്ടത്.
ശത്രുക്കൾക്കെതിരേ പ്രയോഗിക്കാൻ ചൈന വുഹാനിലെ പരീക്ഷണശാലയിൽ നിർമ്മിച്ച വൈറസ് ചോർന്ന് രാജ്യത്ത് അനേകർ രോഗബാധിതരാകുകയും ഇത് പടർന്നു പിടിക്കുകയും ചെയ്യുന്നുവെന്നാണ് നോവലിൽ പറയുന്നത്.
ഈ ഫിക്ഷൻ നോവലിൽ വുഹാൻ -400 എന്നാണ്
കൊറോണ വൈറസിന് പേരിട്ടിരിക്കുന്നതെന്ന് മാത്രം.
യുദ്ധമുണ്ടാകുമ്പോൾ ശത്രുക്കൾക്കെതിരെ പ്രയോഗിക്കാനുള്ള ജൈവായുധമായാണ് വുഹാൻ വൈറസിനെ നോവലിൽ ഡീൻ വിശേഷിപ്പിക്കുന്നത്. വൈറസിനെ സൃഷ്ടിച്ചുവെന്ന് നോവലിൽ പറയുന്ന സൈനിക ലബോറട്ടറി വുഹാനിലാണ് സ്ഥിതി ചെയ്യുന്നതെന്നും യാദ്യശ്ചികം. വൈറസ് ബാധയുടെ ഉറവിടം വുഹാനാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവുമധികം പേർക്ക് വൈറസ് ബാധയുണ്ടായതും മരണം സംഭവിച്ചതും വുഹാനിലാണെന്നത്
ഡീന്റെ നോവലിന്റെ പ്രസക്തി വർധിപ്പിക്കുന്നു. വൈറസ് മനുഷ്യനെ മാത്രമേ ബാധിക്കുകയുള്ളു. മനുഷ്യശരീരത്തിന് പുറത്ത് ഇതിന് അതിജീവനം അസാധ്യമാണ്. അതിനാൽ തന്നെ രോഗബാധയുണ്ടാകുന്ന സ്ഥലങ്ങൾ അണുവിമുക്തമാക്കൽ ചിലവു കുറഞ്ഞതാകുമെന്നും നോവലിൽ പറയുന്നുണ്ട്.
നോവലിൽ പറയുന്ന വുഹാൻ- 400 വൈറസിന്റെയും ഇപ്പോൾ ആയിരങ്ങളുടെ ജീവനെടുത്ത കൊറോണ വൈറസിന്റെയും വ്യാപനം ഭീതിജനകമാണ്. മരണസംഖ്യ അനുദിനം വർധിക്കുന്നതിനൊപ്പം രോഗബാധിതരുടെ ബാഹുല്യത്തിൽ ചൈന നട്ടം തിരിയുന്ന സാഹചര്യത്തിലാണ് ഡീന്റെ നോവൽ ചർച്ചാ വിഷയമാക്കുന്നത്. കോൺഗ്രസ് നേതാവ് മനീഷ് തിവാരി ഈ പുസ്തകം ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്തത് അതിന് വലിയ പ്രചാരത്തിനിടയാക്കി. അനേകരാണ് ട്വീറ്റിന് മറുപടിയുമായി രംഗത്ത് വന്നത്.
നോവലിലെ വിവരണങ്ങളും ഉള്ളടക്കവും വൈറസ് ബാധയുടെ സങ്കീർണതയിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടു പോകുന്നതാണ്.