
തൃശൂർ: കരുവന്നൂരിൽ മരിച്ച ഫിലോമിനയുടെ കുടുംബം ബാങ്കിൽ നിക്ഷേപിച്ച തുക മുഴുവൻ തിരികെ നൽകുമെന്ന് മന്ത്രി വി.എൻ. വാസവൻ. ശനിയാഴ്ച പണം കുടുംബത്തിന് കൈമാറുമെന്നാണ് മന്ത്രി അറിയിച്ചത്.
നിക്ഷേപകർ ആർക്കും പണം നഷ്ടമാകില്ലെന്നും കുറ്റക്കാരുടെ സ്വത്ത് കണ്ടുകെട്ടാൻ നടപടി സ്വീകരിച്ചെന്നും മന്ത്രി വ്യക്തമാക്കി. സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധി തരണം ചെയ്യുന്നതിനായി ശക്തമായ ഇടപെടലുകള്‍ നടത്താന്‍ സര്‍ക്കാര്‍ സുപ്രധാന പദ്ധതി തയാറാക്കി. ഇതിനായി സഹകരണ ബാങ്കുകളുടെ സഞ്ചിതനിധി രൂപീകരിക്കും.
നിക്ഷേപം തിരിച്ചു നല്കുവാന് ബുദ്ധിമുട്ട് നേരിടുന്ന സഹകരണ ബാങ്കുകളെ സഹായിക്കുക വഴി സഹകരണ മേഖലയിലെ നിക്ഷേപം നഷ്ടപ്പെടാതിരിക്കാനും പ്രസ്തുതസ്ഥാപനങ്ങളെ മികവുറ്റവതാക്കാനുമുള്ള കര്‍മപരിപാടിയാണ് നടപ്പിലാക്കുന്നത്.
പ്രതിസന്ധിയില്‍പ്പെട്ട സ്ഥാപനങ്ങളെ ഓരോന്നായി എടുത്ത് പഠനം നടത്തി പോരായ്മകള്‍ കണ്ടെത്തി അവ പരിഹരിക്കും. അനഭലക്ഷിണീയ പ്രവണതകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായ നടപടി സ്വീകരിക്കും. ഇതിനാവശ്യമായ നിയമ ഭേദഗതികള്‍ സമഗ്ര നിയമത്തില്‍ ഉള്‍പ്പെടുത്തും.
കരുവന്നൂര്‍ ബാങ്കില്‍ ആകെ നിക്ഷേപം 284.61 കോടി രൂപയും, പലിശ കൊടുക്കാനുള്ളത് 10.69 കോടി രൂപയുമാണ്. കാലാവധി എത്തിയ നിക്ഷേപം 142.71 കോടി രൂപയാണ്. സംഘത്തിന് വായ്പാ ബാക്കി നില്‍പ്പ് 368 കോടി രൂപയും, പലിശ ലഭിക്കാനുള്ളത് ബാക്കി നില്‍പ്പ് 108.03 കോടി രൂപയുമാണ്.
ഇപ്രകാരം 476 കോടി രൂപ സംഘത്തിന് ഈ ഇനത്തില്‍ പിരിഞ്ഞു കിട്ടാനുണ്ട്. സംഘത്തിന് വായ്പാ ഇനത്തില്‍ പിരിഞ്ഞു കിട്ടേണ്ട തുകകള്‍ ഈടാക്കി എടുക്കുന്നതിനായി 217 ആര്ബിട്രേഷന് കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്.
വിധിയായ ആര്ബിട്രേഷന് കേസുകളില്‍ 702 എണ്ണത്തിന്റെ എക്സിക്യൂഷന് നടപടികളും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഇതിനകം സ്വീകരിച്ചിട്ടുണ്ട്. എക്സിക്യൂഷന് നടപടികള്‍ വേഗത്തിലാക്കുന്നതിനായി സഹകരണ വകുപ്പിലെ നാല് സ്പെഷ്യല്‍ സെയില്‍ ഓഫീസര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.
ഇപ്രകാരം ഈടാക്കി എടുക്കുന്ന തുക നിക്ഷേപം മടക്കി നല്‍കുന്നതിനും സംഘം പ്രവര്‍ത്തനം തുടര്‍ന്ന് കൊണ്ടു പോകുന്നതിന് ഉതകുന്ന തരത്തില്‍ വിനിയോഗിക്കുന്നതിനും കഴിയുമെന്നും മന്ത്രി അറിയിച്ചു.