Home News അബ്ദുല്‍ സത്താറിനെ കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഐഎ; സംസ്ഥാന സെക്രട്ടറി ഇപ്പോഴും ഒളിവില്‍, പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്തികള്‍ കണ്ടെത്താന്‍ നടപടി

അബ്ദുല്‍ സത്താറിനെ കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഐഎ; സംസ്ഥാന സെക്രട്ടറി ഇപ്പോഴും ഒളിവില്‍, പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്തികള്‍ കണ്ടെത്താന്‍ നടപടി

0
അബ്ദുല്‍ സത്താറിനെ കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഐഎ; സംസ്ഥാന സെക്രട്ടറി ഇപ്പോഴും ഒളിവില്‍, പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്തികള്‍ കണ്ടെത്താന്‍ നടപടി

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറള്‍ സെക്രട്ടറി അബ്ദുല്‍ സത്താറിനെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി അപേക്ഷ നല്‍കും. കൊച്ചി പ്രത്യേക എന്‍.ഐ.എ കോടതിയില്‍ ഇക്കാര്യമുന്നയിച്ച് അന്വേഷണസംഘം ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് തീരുമാനം. എന്‍ഐഎ നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് അബ്ദുല്‍ സത്താര്‍.

പ്രാഥമിക ചോദ്യംചെയ്യല്‍ മാത്രമേ നടത്തിയിട്ടുള്ളൂവെന്നും വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും അബ്ദുള്‍ സത്താറിനെ കസ്റ്റഡിയില്‍ വേണമെന്നാണ് എന്‍ഐഎ സംഘം കോടതിയില്‍ നല്‍കുന്ന അപേക്ഷയില്‍ ആവശ്യപ്പെടുക. ഈ മാസം 20 വരെ റിമാന്‍ഡ് ചെയ്ത അബ്ദുള്‍ സത്താര്‍ ഇപ്പോള്‍ കാക്കനാട് ജില്ലാ ജയിലിലാണുള്ളത്. കേസില്‍ നേരത്തെ അറസ്റ്റിലായ 11 പേരെ എന്‍.ഐ.എ കസ്റ്റഡിയില്‍ ചോദ്യം ചെയ്തിരുന്നു. കേസിലെ പന്ത്രണ്ടാം പ്രതിയും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയുമായ സി.എ.റൗഫ് ഇപ്പോഴും ഒളിവിലാണ്.

അതേസമയം, കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ കൂടുതല്‍ ആസ്തികള്‍ കണ്ടെത്തുന്നതിനുള്ള നടപടികള്‍ പൊലീസ് തുടങ്ങി. മറ്റു പേരുകളില്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നു കണ്ടെത്താനാണ് പൊലീസ് ശ്രമം. പല ഓഫിസുകളും സന്നദ്ധ, ജീവകാരുണ്യ സംഘടനകളുടെ പേരിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു.

അറസ്റ്റിലായ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുമായി ബന്ധപ്പെട്ടുള്ള ബാങ്ക് അക്കൗണ്ടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ പ്രവര്‍ത്തകര്‍ പ്രാദേശിക തലത്തില്‍ എവിടെയെങ്കിലും യോഗങ്ങള്‍ ചേരുന്നുണ്ടോ എന്നും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. സംസ്ഥാന കമ്മിറ്റി ഓഫിസ് അടക്കം കോഴിക്കോട് ജില്ലയില്‍ ഇതുവരെ 9 ഓഫിസുകള്‍ അടച്ചുപൂട്ടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here