തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ജയിലിൽ നിന്നുള്ള ശബ്ദരേഖ പുറത്തുവന്ന സംഭവത്തിൽ കേസെടുക്കുന്നതിന് പൊലീസ് എജിയോട് നിയമോപദേശം തേടി. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ അന്വേഷണ ഏജൻസികൾ നിർബന്ധിച്ചുവെന്നായിരുന്നു സ്വപ്നയുടെ പേരിൽവന്ന ശബ്ദസന്ദേശത്തിൽ പറഞ്ഞിരുന്നത്.
മുഖ്യമന്ത്രിക്കെതിരേ മൊഴി നൽകിയാൽ മാപ്പ് സാക്ഷിയാക്കാമെന്ന് പറഞ്ഞതായും ശബ്ദസന്ദേശത്തിലുണ്ടായിരുന്നു. ശബ്ദരേഖ തന്റേതാണെന്ന് സ്വപ്‌ന സുരേഷ് സമ്മതിച്ച സാഹചര്യത്തിലാണ് പൊലീസ് മേധാവി എ ജിയോട് നിയമോപദേശം തേടിയത്. ശബ്ദ രേഖ പുറത്തുവന്നതിൽ കേസെടുക്കണമെന്ന് ജയിൽ മേധാവി ഋഷിരാജ് സിങ് പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ശബ്ദരേഖ വ്യാജമല്ലാത്തതിനാൽ കുറ്റകൃത്യമായി കണക്കാക്കാനാകുമോ എന്നാണ് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്.
സ്വപ്നയുടെ ശബ്ദരേഖ എങ്ങനെയാണ് വെബ്പോർട്ടലിന് ലഭിച്ചത്, ഇത് റെക്കോഡ് ചെയ്ത വ്യക്തി, തീയതി, സ്ഥലം ഇക്കാര്യങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് ജയിൽ ഡിജിപി ഋഷിരാജ് സിങ്, പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് കത്ത് നൽകിയത്. എന്നാൽ ഇക്കാര്യത്തിൽ അന്വേഷണത്തിന് സാധ്യത കുറവാണെന്ന വിലയിരുത്തലിലാണ് പോലീസ്.