എറണാകുളത്ത് ഒരാൾക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഷാര്‍ജയില്‍ നിന്നും മാര്‍ച്ച് 22 ന് തിരികെയെത്തിയ എറണാകുളം സ്വദേശിയായ 23 കാരനാണ് രോഗം സ്ഥിരീകരിച്ചത്. വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയവേ ചെറിയ പനിയും ചുമയും അനുഭവപ്പെടുകയും, വിമാനത്തില്‍ കൂടെയുണ്ടായിരുന്ന സുഹൃത്ത് കൂടിയായ പത്തനംതിട്ട സ്വദേശിക്ക് ഏപ്രില്‍ 1 ന് കൊറോണ സ്ഥിരീകരിക്കുകയും ചെയ്തതോടെ തുടര്‍ചികിത്സ തേടുവാന്‍ തീരുമാനിക്കുകയായിരുന്നു.

ഏപ്രില്‍ 2നാണ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവേ കര്‍ശനമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു. കുടുംബാംഗങ്ങളായ 6 പേരോടും, എയര്‍പോര്‍ട്ടില്‍ നിന്നും സഞ്ചരിച്ച ടാക്‌സി ഡ്രൈവറോടും മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുവാന്‍ നിര്‍ദേശിച്ചു.

പുതിയതായി 175 പേരെയാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചത്. വീടുകളില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 430 പേരെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഇതോടെ വീടുകളില്‍ നിലവില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം 11,842 ആയി.

ഇന്ന് 4 പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 3 പേര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ സ്വകാര്യ ആശുപത്രിയിലുമാണ്. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ഇന്ന് 4 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇതോടെ ആശുപത്രികളില്‍ ഐസൊലേഷനിലുള്ളവരുടെ ആകെ എണ്ണം 36 ആയി. ഇതില്‍ 24 പേര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും, 2 പേര്‍ ആലുവ ജില്ലാ ആശുപത്രിയിലും, 7 പേര്‍ സ്വകാര്യ ആശുപത്രിയിലും 2 പേര്‍ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലുമാണ്.

ജില്ലയില്‍ ആശുപത്രികളിലും, വീടുകളിലും ആയി നിലവില്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 11878 ആണ്. 38 പേരുടെ സാമ്പിള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇന്ന് 29 പേരുടെ പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ ഒരെണ്ണം പോസിറ്റീവ് ആണ്. ഇനി 94 സാമ്പിളുകളുടെ കൂടി ഫലം ലഭിക്കുവാനുണ്ട്.