നിസാമുദീനിൽ പോയ 306 മലയാളികളുടെ പട്ടിക കേന്ദ്രം കൈമാറി; ഇവരെ പരിശോധിക്കും

ന്യൂഡെൽഹി: നിസാമുദ്ദീനിലും തമിഴ്‌നാട്ടിലും നടന്ന തബ്‌ലീഗ് സമ്മേളനത്തിൽ കേരളത്തിൽനിന്ന് പങ്കെടുത്ത 306 പേരുടെ പട്ടിക കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനത്തിനു കൈമാറി.ഇവരോട് നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ച സർക്കാർ കൊറോണ പരിശോധനയ്ക്കായി സ്രവം എടുക്കുന്ന നടപടികൾ ആരംഭിച്ചു. ഡൽഹിയിലെ സമ്മേളനം കഴിഞ്ഞ് നേരെ കേരളത്തിലെത്തിയവർ 77 പേരാണ്. ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ: തിരുവനന്തപുരം – 9, കൊല്ലം – 10, പത്തനംതിട്ട – 4, ആലപ്പുഴ – 3, കോട്ടയം – 6, ഇടുക്കി – 4, എറണാകുളം – 2, തൃശൂർ – 3, പാലക്കാട് – 2, കോഴിക്കോട് – 6, മലപ്പുറം – 12, വയനാട് – 1, കണ്ണൂർ – 11, കാസർകോട് – 4. തിരുവനന്തപുരം സ്വദേശികളായ 9 പേരിൽ ഒരാൾ ഡോക്ടറാണ്. ഇദ്ദേഹം ഇപ്പോൾ കായംകുളത്താണുള്ളത്. തിരുവനന്തപുരം കാട്ടാക്കട നിന്നുള്ള മറ്റൊരാൾ കൊല്ലത്തുണ്ട്. ജില്ലാ ഭരണകൂടങ്ങളെ ഇക്കാര്യം അറിയിച്ചു. നിരീക്ഷണത്തിലുള്ള ഇവരിൽനിന്ന് സ്രവം ശേഖരിച്ചു.
കഴിഞ്ഞ മാസം 18നായിരുന്നു ഡൽഹിയിലെ സമ്മേളനം. പങ്കെടുത്ത മൂവായിരത്തോളം പേരുടെ പട്ടികയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അതാതു സംസ്ഥാനങ്ങൾക്കു കൈമാറിയത്.
ഇവരെ കൂടാതെ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ഇരുപതോളം മലയാളികൾ ഡൽഹിയിൽ നിരീക്ഷണത്തിലുണ്ടെന്നാണ് ഡൽഹി പൊലീസ് നൽകുന്ന കണക്കുകൾ. ഉത്തർപ്രദേശിലെ ദേവ്ബന്ദ് മതപാഠശാലയിൽ പഠിക്കുന്നവരാണ് ഇതിൽ ഭൂരിഭാഗവും. നിസാമുദ്ദീനിൽ ഇത്തവണത്തെ തബ്‌ലീഗ് ജമാഅത്തിൽ തമിഴ്‌നാടിനായി പ്രത്യേകം നിശ്ചയിച്ച ആലോചനായോഗമായ മശ്ഹൂറ കൂടിയുണ്ടായിരുന്നതിനാലാണ് തമിഴ്‌നാട്ടിൽ നിന്ന് 1,500 ഓളം പേർ പങ്കെടുത്തത്. കേരളത്തിന്റെ മശ്ഹൂറ ഒക്ടോബറിലാണ്. അതിനാലാണ് കൂടുതൽ മലയാളികൾ ഇത്തവണ എത്താതിരുന്നത്.

ഡൽഹിയിലെ പരിപാടി കഴിഞ്ഞ് ആൻഡമാനിലും മറ്റു സംസ്ഥാനങ്ങളിലും സഞ്ചരിച്ചശേഷം 148 പേർ കേരളത്തിലെത്തിയിട്ടുണ്ട്. ഇതിൽ കൂടുതൽപേരും വടക്കൻ കേരളത്തിലുള്ളവരാണ്.‌ ജില്ലാഭരണകൂടം പട്ടികയിലുള്ളവരുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചു. ഇവരുടെ ജില്ലതിരിച്ചുള്ള കണക്ക് ലഭ്യമായില്ല. തിരുവനന്തപുരത്തുനിന്നുള്ളവർ ഇതിൽ 11 പേരുണ്ടെന്ന് ജില്ലാ ഭരണകൂടം പറയുന്നു. 18 മുതൽ 20 വരെ തമിഴ്നാട്ടിൽ നടന്ന പരിപാടിയിൽ കേരളത്തിൽനിന്ന് പങ്കെടുത്തത് 81 പേരാണ്. ഇവരെല്ലാം തിരിച്ചു വന്നു. ഇവരോട് നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചതായി അധികൃതർ വ്യക്തമാക്കി.

കൂടുതൽപേർ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ടോയെന്ന് ജില്ലാ ഭരണകൂടം പരിശോധിക്കുന്നുണ്ട്. സമ്മേളത്തിൽ പങ്കെടുത്തവരിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി പത്തോളം പേർ മരിച്ചതായാണു കണക്കുകൾ. ഇതിൽ ആറു പേർ തെലങ്കാനയിൽ നിന്നുള്ളവരാണ്. ജമ്മുകശ്മീർ, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മരിച്ച മറ്റുള്ളവർ. മുംബൈയിൽ കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധിച്ചു മരിച്ച ഫിലിപ്പീൻസ് സ്വദേശിയും ഈ സമ്മേളനത്തിൽ പങ്കെടുത്തിരുന്നയാളാണ്. ഹൃദയാഘാതം മൂലം മരിച്ച പത്തനംതിട്ട മേലേവെട്ടിപ്പുറം മേപ്പുറത്ത് ഫാത്തിമ മൻസിലിൽ ഡോ. എം.സലിമിനെ (74) നിസാമുദീനിൽത്തന്നെ കബറടക്കിയിരുന്നു. പത്തനംതിട്ട കാതോലിക്കറ്റ് കോളജിൽ കെമിസ്ട്രി പ്രഫസറായി വിരമിച്ച അദ്ദേഹത്തിനു കോവിഡ് ബാധിച്ചിരുന്നോ എന്നതു വ്യക്തമല്ല.