നിസാമുദ്ദീനിൽ പോയ 15 മലയാളികളെ തിരിച്ചറിഞ്ഞു ; കൂടുതൽ പേരുണ്ടോയെന്ന് അന്വേഷണം

ന്യൂഡെൽഹി: നിസാമുദ്ദീനിലെ ജമാഅത്ത് പള്ളിയിലെ മത സമ്മേളനത്തിൽ പങ്കെടുത്ത 15 മലയാളികളെ തിരിച്ചറിഞ്ഞു. ഇവരുടെ വിശദാംശങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു ലഭിച്ചു. ഇവർ പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, പാലക്കാട് എന്നീ ജില്ലകളിൽനിന്നുള്ളവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതു കൂടാതെ മറ്റു ജില്ലക്കാർ സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ടോ എന്ന് വ്യക്തമല്ല. വിശദമായ അന്വേഷണത്തിലേ ഇക്കാര്യം വ്യക്തമാകൂ. മസ്ജിദിലുണ്ടായിരുന്ന 15 മലയാളികൾ ഉൾപ്പെടെ 1,830 പേരുടെ വിശദാംശങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
മതസമ്മേളനത്തിൽ പങ്കെടുത്ത 24പേർക്ക് ഡെൽഹിയിൽ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
ലോക് ഡൗൺ പ്രഖ്യാപിച്ചതിനെ മടങ്ങാൻ കഴിയാതെ ബംഗ്ലാവാലി മസ്ജിദിൽ ഉണ്ടായിരുന്നവരെ പോലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ഒഴിപ്പിച്ച് ഡൽഹിയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.
സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയ ചിലർക്ക് തെലങ്കാന, ജമ്മു കശ്മീർ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് പ്രതിസന്ധിയുടെ രൂക്ഷത സർക്കാർ മനസിലാക്കിയത്.