കര്‍ണാടക ചികിത്സ നിഷേധിച്ചു; രണ്ടു പേര്‍ കൂടി മരിച്ചു

മഞ്ചേശ്വരം: കര്‍ണാടകത്തിലേക്ക് പ്രവേശനം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് തിങ്കളാഴ്ച ചികിത്സ കിട്ടാതെ രണ്ടു പേര്‍ കൂടി മരിച്ചു. അസുഖം കൂടിയതിനാലാണ് രണ്ടു പേരെയും മംഗളൂരുവിലേക്ക് മാറ്റാന്‍ ശ്രമിച്ചത്. എന്നാല്‍ അതിര്‍ത്തി കര്‍ണാടക പോലീസ് അടച്ചിരുന്നതിനാല്‍ കൊണ്ടുപോകാന്‍ സാധിച്ചില്ല. മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശികളാണ് മരിച്ചത്. മഞ്ചേശ്വരം തുമിനാട് സ്വദേശി മാധവൻ, കുഞ്ചത്തൂർ സ്വദേശി ആയിഷ എന്നിവരാണ് മരിച്ചത്. അതിർത്തിപ്രദേശമായ തലപ്പാടിക്ക് അടുത്തുള്ളവരാണ് ഇരുവരും. മംഗലാപുരത്തേക്കുള്ള അതിർത്തി അടച്ചതിനാൽ, താരതമ്യേന അധികം ദൂരമുള്ള കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കാണ് മാധവനെ കൊണ്ടുപോയത്. വഴിമധ്യേ ആംബുലൻസിൽ വച്ച് വൈകിട്ട് 5.15 ഓടെയായിരുന്നു മാധവന്റെ മരണം.

ആയിഷയെ അത്യാസന്ന നിലയിൽ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ നില അതീവ ഗുരുതരമായതിനാൽ ഇവരെ മംഗലാപുരത്തേക്ക് കൊണ്ടുപോകണമെന്ന് ആശുപത്രി അധികൃതർ നിർദ്ദേശിച്ചു. ഇത് സാധ്യമല്ലാത്തതിനാൽ ഇവരെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വഴിമധ്യേ ഉദുമയിൽ വച്ചാണ് മരണം സംഭവിച്ചത്. കാറിലായിരുന്നു ആയിഷയെ കാഞ്ഞങ്ങാടേക്ക് കൊണ്ടുപോയത്. 5.30 യോടെയാണ് മരണം. അതേസമയം, രോഗികളുമായി പോയ ആംബുലന്‍സ് മംഗളൂരുവിലേക്ക് കടത്തിവിടാത്ത സംഭവത്തില്‍ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്. കര്‍ണാടക അതിര്‍ത്തി പ്രദേശത്ത് ചികിത്സ ലഭിക്കാതെയുള്ള നാലാമത്തെ മരണമാണിത്.