ഗര്‍ഭിണികളും രോഗികളും മുറിയടച്ചിരിക്കണം: കാസർകോട് കര്‍ശന നിയന്ത്രണം

കാസര്‍കോട്:കൊറോണ വൈറസ് വ്യാപനം തടയാന്‍ മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ കര്‍ശന നിയന്ത്രണം പാലിക്കണമെന്ന് കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത് ബാബു . നിലവില്‍ കാസര്‍കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ജില്ലയില്‍ ഇപ്പോഴും ചിലര്‍ ആവശ്യമില്ലാതെ പുറത്തിറങ്ങുന്നുണ്ടെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഐജി വിജയ് സാഖറെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അതേസമയം അറുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, കിടപ്പിലായ രോഗികള്‍, ഡയാലിസിസ് രോഗികള്‍, കാന്‍സര്‍ രോഗികള്‍ പ്രമേഹ രോഗികള്‍ വൃക്കരോഗികള്‍ ഹൃദയ സംബന്ധമായ രോഗമുള്ളവര്‍, ജീവിതശൈലി രോഗത്തിന് സ്ഥിരം മരുന്ന് കഴിക്കുന്നവര്‍ തുടങ്ങിയവര്‍ നിര്‍ബന്ധമായും നിയന്ത്രണം പാലിക്കണം. ഇവര്‍ മറ്റൊരാളുമായി ബന്ധപ്പടാതെ സ്വന്തം വീടുകളില്‍ വാതിലുകള്‍ അടച്ച്‌ വായുസഞ്ചാരമുള്ള മുറികളില്‍ കഴിയണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു. അവശ്യസാധനങ്ങള്‍ സ്‌റ്റോക് ചെയ്യണമെന്ന നിര്‍േദശവും പാലിക്കുന്നില്ല. ഈ സമീപനം തുടര്‍ന്നാല്‍ നിലപാട് കടുപ്പിക്കുമെന്നും അദ്ദേഹ പറഞ്ഞിരുന്നു.