പാലക്കാട്ടെ കൊറോണ ബാധിതന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു

പാലക്കാട്: ദുബായിൽ നിന്ന് നാട്ടിലെത്തിയ ശേഷം കൊറോണ സ്ഥിരീകരിച്ച പാലക്കാട്ടെ രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. മാർച്ച് 13ന് നാട്ടിലെത്തിയ ഇയാൾ നിരീക്ഷണത്തിലായത് മാർച്ച് 21നാണ്. ഈ ദിവസങ്ങളിലെ ഇയാളുടെ സഞ്ചാരപഥമാണ് പുറത്തുവിട്ടത്.

13ന് എയർ ഇന്ത്യയുടെ 344 വിമാനത്തിലാണ് രാവിലെ 7.50ന് കരിപ്പൂരിലെത്തിയത്. അവിടെനിന്ന് നാല് കുടുംബാംഗങ്ങൾക്കൊപ്പം ഒമ്പതിന് സ്വന്തം കാറിൽ മണ്ണാർക്കാട്ടേയ്ക്കു പോയി. യാത്രക്കിടെ വള്ളുവമ്പ്രത്ത് തട്ടുകടയിൽനിന്ന് ഭക്ഷണംകഴിച്ചു. വീട്ടിലെത്തിയ ശേഷം ആനക്കപ്പറമ്പ്, കാരക്കുന്ന് എന്നിവിടങ്ങളിലെ പള്ളികളിൽ പോയി. അടുത്ത ദിവസങ്ങളിലും ഇയാൾ ആനക്കപ്പറമ്പ് പള്ളിയിൽ പോയിട്ടുണ്ട്. വീടുകളിൽ അതിഥികളെ സ്വീകരിക്കുകയും അവരുമായി ഇടപഴകുകയും ചെയ്തു.

മാർച്ച് 16ന് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ മകനോടൊപ്പം കാറിൽ പോയി. കൊറോണ ഒ.പിയിൽ കാണിച്ചു. തുടർന്ന് ആശുപത്രിക്ക് അടുത്തുള്ള പച്ചക്കറിക്കട, പെട്രോൾ പമ്പ് എന്നിവടങ്ങളിലും പോയി. 18ന് വീണ്ടും മകനൊപ്പം താലൂക്ക് ആശുപത്രി കൊറോണ ഒപിയിൽ പോയി. തുടർന്ന് തയ്യൽ കട, പി ബാലൻ സഹകരണാശുപത്രി എന്നിവിടങ്ങളിലും പോയി. 21നും പി ബാലൻ സഹകരണാശുപത്രി, വിയ്യാക്കുറിശ്ശി പള്ളി, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ പോയി. 23നും താലൂക്ക് ആശുപത്രിയിൽ മകനൊപ്പം പോയെന്ന് റൂട്ട് മാപ്പിൽ പറയുന്നു.