പുതുതായി 28 പേര്‍ക്കുകൂടി കൊറോണ; കേരളം മുഴുവന്‍ അടച്ചുപൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 28 പേർക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച അസാധാരണ സാഹചര്യത്തിൽ കേരളം മുഴുവൻ അടച്ചുപൂട്ടൽ ഏർപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.മാർച്ച് 31 വരെയാണ് ലോക്ക് ഡൗൺ. തുടർന്ന് എന്തുവേണമെന്ന് പിന്നീട് തീരുമാനിക്കും. സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 91 ആയി. കാസർകോട് ജില്ലയിൽ 19 പേർക്കും കണ്ണൂരിൽ അഞ്ചുപേർക്കും പത്തനംതിട്ടയിൽ ഒരാൾക്കും എറണാകുളത്ത് രണ്ടുപേർക്കും തൃശ്ശൂരിൽ ഒരാൾക്കുമാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ന് കൊറോണ സ്ഥിരീകരിച്ചവരിൽ 25 പേരും ദുബായിൽനിന്ന് എത്തിയവരാണ്.

അടച്ചു പൂട്ടലിന്റെ ഭാഗമായി സംസ്ഥാന അതിർത്തികൾ അടയ്ക്കുമെന്നും പൊതു ഗതാഗതം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്ക് ഡൗൺ ഏർപ്പെടുത്തുമ്പോൾ സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെയും മരുന്നിന്റെയും ലഭ്യത ഉറപ്പാക്കും.

അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളും മെഡി ഷോപ്പുകളും തുറക്കും. മറ്റു കടകൾ അടച്ചിടണം. റെസ്റ്റോറന്റിലിരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. ഹോം ഡെലിവറി അനുവദിക്കും.

കെഎസ്ആർടിസി, സ്വകാര്യ ബസുകൾ ഓടില്ല. സ്വകാര്യ വാഹനങ്ങൾ അനുവദിക്കും.

പെട്രോൾ പമ്പ്, എൽപിജി വിതരണം എന്നിവ ഉണ്ടാകും. ആശുപത്രികൾ പൂർണതോതിൽ പ്രവർത്തിക്കും.

സർക്കാർ ഓഫീസുകൾ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കി പ്രവർത്തിക്കും. ആരാധനാലയങ്ങളിൽ ആളുകൾ കൂടുന്ന ചടങ്ങുകൾ നിർത്തിവെക്കും.

ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങരുത്. അത്യാവശ്യത്തിന് ഇറങ്ങുന്നവർ ശാരീരിക അകലം പാലിക്കണം. ഒരുമയോടെ നിന്ന് എല്ലാവരും പ്രതിസന്ധി ഘട്ടം നേരിടണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.