കോറോണവൈറസ് വേഗം നശിക്കില്ല: വായുവില്‍ മൂന്ന് മണിക്കൂർ സജീവമെന്ന് പഠനം

ലണ്ടന്‍: കോറോണവൈറസ് മറ്റ് വൈറസുകളെപ്പോലെ പെട്ടെന്ന് നശിക്കില്ലെന്ന് പഠനം. ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. വായുവില്‍ മൂന്ന് മണിക്കൂറോളം വൈറസുകള്‍ സജീവമാകും. ചെമ്പ് പ്രതലത്തില്‍ നാല് മണിക്കൂര്‍, കാര്‍ബോര്‍ഡില്‍ 24 മണിക്കൂര്‍, പ്ലാസ്റ്റിക്, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ എന്നിവയില്‍ മൂന്ന് ദിവസത്തോളവും കൊറോണവൈറസ് സജീവമാകുമെന്നാണ് പഠനം പറയുന്നു. വൈറസ് ബാധിച്ചാല്‍ പെട്ടെന്ന് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതിരിക്കുകയും രോഗലക്ഷണങ്ങളില്ലാത്തവരില്‍ നിന്നും മറ്റുള്ളവരിലേക്ക് വ്യാപിക്കുന്നതുമാണ് ആരോഗ്യമേഖലയുടെ പ്രധാനഭീഷണി. വൈറസ് ബാധയേറ്റാല്‍ തന്നെ രണ്ടാഴ്ചയോളം പ്രാഥമിക ലക്ഷണങ്ങള്‍ കാണിക്കില്ലെന്നും പഠനം പറയുന്നു. ഈ സാഹചര്യമാണ് രോഗസ്ഥിരീകരണം വൈകിപ്പിച്ചത്.

2002-2003ല്‍ പടര്‍ന്ന് പിടിച്ച സാര്‍വ് വൈറസിന് തുല്യമായാണ് കൊവിഡ് 19നെ താരതമ്യം ചെയ്തത്. സാര്‍സ് രോഗം 8000 പേരുടെ മരണത്തിന് കാരണമായിരുന്നു. സാര്‍സും കൊറോണയും തമ്മില്‍ അടുത്ത സാമ്യതയുണ്ടെന്നും പറയുന്നു. 2004ന് ശേഷം സാര്‍സ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊറോണയുടെ ഉത്ഭവം സംബന്ധിച്ച് ശാസ്ത്ര ലോകത്തിനിടയില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്.

ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരാനുള്ള കൊറോണ വൈറസിന്റെ ക്ഷമതയും മറ്റ് വൈറസുകളെ അപേക്ഷിച്ച് കൂടുതലാണ്. മരുന്നോ വാക്‌സിനോ കണ്ടെത്തും വരെ കടുത്ത മുന്‍കരുതലുകളും ശുചിത്വവും പാലിക്കുകയാണ് വൈറസ് ബാധയേല്‍ക്കാതിരിക്കാനുള്ള പ്രധാന മാര്‍ഗം.