വാഷിംഗ്ടൺഡിസി: കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന ഓസ്കർ ജേതാവും വിഖ്യാത ഹോളിവുഡ് താരവുമായ ടോം ഹാങ്ക്സിനും ഭാര്യയും നടിയുമായ റീറ്റ വിൽസണും ആശുപത്രിവിട്ടു. ഇവരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയതോടെയാണ് ഡിസ്ചാർജ് ചെയ്തത്
ഇരുവരും ഗോൾഡ് കോസ്റ്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.
ആശുപത്രി വിട്ടെങ്കിലും ഇവർ വീട്ടിൽ നിരീക്ഷണത്തിൽ തുടരും. ക്വീൻസ്ലൻഡിലെ വാടകവീട്ടിലാണ് ഇവർ നിരീക്ഷണത്തിൽ കഴിയുക.
വിഖ്യാത ഗായകൻ എൽവിസ് പ്രിസ്ലിയെക്കുറിച്ചുള്ള സിനിമയുടെ ചിത്രീകരണത്തിനായി ഓസ്ട്രേലിയയിലെത്തിയപ്പോഴാണു ടോം ഹാങ്ക്സിനും റീറ്റ വിൽസണും രോഗം സ്ഥിരികീരിച്ചത്. ക്ഷീണവും ശരീരവേദനയും പനിയും അനുഭവപ്പെട്ടതിനെത്തുടർന്ന് ഹാങ്ക്സിനും റീറ്റയും ഡോക്ടറുടെ സേവനം തേടുകയായിരുന്നു. കൊറോണ മഹാമാരിയാണെന്നു ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇവരെ പരിശോധനയ്ക്കു വിധേയരാക്കിയത്. ടോം ഹാങ്ക്സിനും ഭാര്യക്കും അസുഖം സ്ഥിരീകരിച്ചതിനെത്തുടർന്ന് സിനിമയുടെ ചിത്രീകരണം താത്കാലികമായി നിർത്തിവച്ചിരുന്നു.
നടിയും ഗായികയുമായ റീറ്റ കഴിഞ്ഞയാഴ്ച ബ്രിസ്ബെയ്നിലെ എംപറോറിയും ഹോട്ടലിലും സിഡ്നിയിലെ ഓപ്പറ ഹൗസിലും സംഗീതപരിപാടി അവതരിപ്പിച്ചിരുന്നു. ചാനൽ -9 ടിവി ടോക്ഷോയിലും പങ്കെടുത്തിരുന്നു. ഇതിൽ പങ്കെടുത്തുവരെയും അണിയറ പ്രവർത്തകരെയും ക്വാറന്റൈൻ ചെയ്തു.