ദേവസഹായം പിള്ളയുടെ വിശുദ്ധപദവി പ്രഖ്യാപനം ഉടനുണ്ടാകും

വത്തിക്കാൻ: രക്തസാക്ഷിത്വം വഹിച്ച ആദ്യ ഭാരതീയനായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള വിശുദ്ധപദവിയിലേക്ക്. അദ്ദേഹത്തിന്‍റെ മധ്യസ്ഥതയിൽ നടന്ന അദ്ഭുതം ഫ്രാൻസിസ് മാർപാപ്പ സ്ഥിരീകരിച്ചതോടെയാണ് വിശുദ്ധപദവി പ്രഖ്യാപനം യാഥാർഥ്യമാകുന്നത്. വൈകാതെ ദേവസഹായം

പിള്ളയെ മാർപ്പാപ്പ വിശുദ്ധനായി പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. രക്തസാക്ഷിത്വം വഹിച്ച ആദ്യ ഭാരതീയനായാണ് ദേവസഹായം പിള്ള അറിയപ്പെടുന്നത്.

2012 ഡിസംബർ രണ്ടിനാണ് ബനഡിക്ട് പതിനാറാമൻ മാർപാപ്പ ദേവസഹായം പിള്ളയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തിയത്.

കന്യാകുമാരി ജില്ലയിലെ കോട്ടാർ രൂപതയിലാണ് ദേവസഹായം പിള്ളയുടെ ജീവിതവും രക്തസാക്ഷിത്വവുമായി ബന്ധമുള്ള സ്ഥലങ്ങൾ. നാഗർകോവിലിലെ സെന്‍റ് ഫ്രാൻസിസ് സേവ്യർ കത്തീ -ഡ്രലിലെ അദ്ദേഹത്തിന്‍റെ ശവകുടീരത്തിൽ ആ‍യിരക്കണക്കിന് വിശ്വാസികളാണ് ദിവസേന പ്രാർഥനയ്ക്കണയുന്നത്. ഉന്നതകുലജാതനായ ദേവസഹായം പിള്ള തിരുവിതാംകൂർ മഹാരാജാവിന്റെ സൈനിക ക്യാപ്റ്റനായിരുന്ന ഡിലനോയിയുടെ പ്രേരണയാലാണ് ക്രിസ്ത്യാനിയായത്.

തമിഴ്നാട്ടിലെ പത്മനാഭപുരം കൊട്ടാരത്തിനടുത്ത നട്ടാലം എന്ന ഗ്രാമത്തിൽ ഹൈന്ദവകുടുംബത്തിൽ 1712 ഏപ്രിൽ 23നാണ് നീലകണ്ഠപിള്ള എന്ന ദേവസഹായം പിള്ള ജനിച്ച ത്. 1745ൽ ലാസർ എന്ന പേര് സ്വീകരിച്ച് ക്രിസ്തുമത വിശ്വാസിയായി.

എന്നാൽ തിരുവിതാംകൂർ രാജകൊട്ടാരത്തിലെ ഉന്നതപദവി അലങ്കരിച്ചിരുന്ന നീലകണ്ഠപിള്ളയുടെ മതംമാറ്റം വലിയ വിവാദമായി. രാജ്യദ്രോഹം, ചാരവൃത്തി എന്നീ തെറ്റായ ആരോപണങ്ങൾ അദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ടു. രാജകീയ പദവിയിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി. അദ്ദേഹത്തെ തടവിലാക്കുകയും കഠിനമായ പീഡനത്തിന് വിധേയനാക്കുകയും ചെയ്തു. ഏഴുവർഷം ക്രിസ്ത്യാനിയായി ജീവിച്ച ദേവസഹായം പിള്ള 1752 ജനുവരി 14ന് നാഗർകോവിലിനടുത്തുള്ള കാറ്റാടിമലയിൽ വച്ച് വിശ്വാസത്തിനു വേണ്ടി വെടിയേറ്റു മരിച്ചു.ഈ ദിവസമാണ്

വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ തിരുനാളായി സഭ ആചരിക്കുന്നത്.