ന്യൂഡെൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വരവേൽക്കാൻ സംഘടിപ്പിക്കുന്ന ‘നമസ്തേ ട്രംപ് പരിപാടിക്ക് മുന്നോടിയായി നടക്കുന്ന റോഡ് ഷോയിൽ ഒരു ലക്ഷം പേരേ പങ്കെടുക്കൂവെന്ന് അധികൃതർ വ്യക്തമാക്കി. തന്റെ റോഡ് ഷോ കാണാൻ 70 ലക്ഷം പേരെത്തുമെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം ട്വിറ്ററിൽ കുറിച്ചത്.
അപ്പോൾ അദ്ദേഹം തെറ്റിദ്ധരിച്ചതോ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതോ അതോ നുണ പറഞ്ഞതോ. എന്തായാലും ഇക്കാര്യത്തിൽ ഒരു വ്യക്തത ആരും പ്രതീക്ഷിക്കുന്നില്ല.
24 ന് നടക്കുന്ന റോഡ് ഷോയിൽ ഒരു ലക്ഷം പേർ പങ്കെടുക്കുമെന്ന് അഹമ്മദാബാദ് മുനിസിപ്പൽ കമ്മീഷണർ വിജയ് നേഹയെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമാണ് ട്രംപ് 22 കിലോമീറ്റർ റോഡ് ഷോ നടത്തുന്നത്.
‘ഇന്ത്യ ഞങ്ങളെ വേണ്ടവിധം പരിഗണിക്കുന്നില്ല, പക്ഷേ പ്രധാനമന്ത്രി മോദിയെ ഞാൻ ഇഷ്ടപ്പെടുന്നു. വിമാനത്താവളത്തിനും വേദിക്കും ഇടയിൽ 70 ലക്ഷം പേരുണ്ടാകുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു.’ – ‘നമസ്തേ ട്രംപി’ന് മുന്നോടിയായി നടക്കുന്ന റോഡ് ഷോയെക്കുറിച്ച് ട്രംപ് കഴിഞ്ഞ ദിവസം ഇങ്ങനെയാണ് അഭിപ്രായപ്പെട്ടത്.
24 ന് ഉച്ചയ്ക്ക്
അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് ട്രംപും മോദിയും ആദ്യമെത്തുന്നത് മഹാത്മാഗാന്ധി തുടങ്ങിയ സബർമതി ആശ്രമത്തിലാണ്. ഇവിടെ നിന്നും ഇരുവരും എസ്പി റിംഗ് റോഡ് വഴി ഇന്ദിരാ പാലവും കടന്ന് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേറ ഉദ്ഘാടനം ചെയ്യാനെത്തും. തുടർന്ന് ട്രംപും മോദിയും ജനങ്ങളെ അഭിസംബോധന ചെയ്യും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ പ്രതിനിധീകരിക്കുന്നതിനായി 28 സ്റ്റേജുകളും മൊട്ടേറ സ്റ്റേഡിയത്തിൽ ഒരുക്കും. ഇതിൽ വിവിധ കലാകാരന്മാർ അണിനിരക്കും. മഹാത്മാഗാന്ധിയുടെ ജീവിതവും റോഡ്ഷോയിൽ അവതരിപ്പിക്കും.സ്റ്റേഡിയത്തിന് പുറത്ത് ട്രംപ് പൊതുജനങ്ങളെ അഭിവാദ്യം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു .
ട്രംപിന്റെ സന്ദർശനത്തിനായി തങ്ങൾ ആകാംഷയോടെ കാത്തിരിക്കുകയാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുമെന്നും രവീഷ് കുമാർ അഭിപ്രായപ്പെട്ടു.
ലോകത്തിലെ ഏറ്റവും പഴയ ജനാധിപത്യവും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യവും തമ്മിൽ 24ന് കണ്ടുമുട്ടുകയാണെന്നാണ് ട്രംപിന്റെ വരവിനെക്കുറിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ട്വിറ്ററിൽ കുറിച്ചത്.