ഇന്ത്യയിൽ ഇനി മലിനീകരണമില്ലാത്ത പെട്രോളും ഡീസലും

ന്യൂഡെൽഹി: അന്തരീഷ മലിനീകരണത്തിന് പരിഹാരമായി ഏപ്രിൽ ഒന്നുമുതൽ ലോകത്തെ ഏറ്റവും ശുദ്ധിയുള്ള പെട്രോളും ഡീസലുമാകും രാജ്യത്ത് ലഭ്യമാകുക.അന്താരാഷ്ട്ര നിലവാരമുള്ള ഇന്ധനത്തിന് ഭാരിച്ച വില വർധനവുണ്ടാകുമോ എന്ന് കാത്തിരുന്ന് കാണണം.

യുറോ നാല് നിലവാരത്തിൽനിന്ന് യുറോ ആറിലേയ്ക്ക് മാറുന്നതോടെയാണിത്. മൂന്നുവർഷംകൊണ്ടാണ് ഇന്ത്യ ഈ നേട്ടം സ്വന്തമാക്കുന്നത്.
യൂറോപ്പിലെ യൂറോ ചട്ടങ്ങൾക്ക് സമാനമാണ് ബിഎസ് നിലവാരം. വാഹനങ്ങൾ പുറന്തള്ളുന്ന മലിനീകരണ ഘടകങ്ങളുടെ(സൾഫറിന്റെ) അളവ് നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും പുതിയ മാനദണ്ഡമാണ് ഭാരത് സ്റ്റേജ് എന്ന ബിഎസ്-6.
2017ലാണ് നിലവിലുള്ള ബിഎസ്- 4 നിലവാരം നിലവിൽവന്നത്. നാലിൽനിന്ന് നേരിട്ട് ആറിലേയ്ക്കാണ് രാജ്യം മാറുന്നത്. മുമ്പത്തെ തീരുമാനമനുസരിച്ച് ബിഎസ് 5 2019ലും ബിഎസ് 6 2023ലുമാണ് നിലവിൽവരേണ്ടത്.

വാഹന പെരുപ്പത്തെ തുടർന്ന് രാജ്യത്തെ അന്തരീക്ഷ മലിനീകരണം ഗുരുതര സ്ഥിതിയിലേയ്ക്ക് മാറുന്നത് കണക്കിലെടുത്താണ് ബിഎസ്-6ലേയ്ക്ക് ഒറ്റയടിക്ക് മാറാൻ തീരുമാനിച്ചത്.
ബിഎസ് 4 ഇന്ധനത്തിൽ 50 പിപിഎം(പാർട്സ് പെർ മില്യൺ) സൾഫറാണ് അടങ്ങിയിട്ടുള്ളത്. എന്നാൽ ബിഎസ്-6ൽ 10 പിപിഎം മാത്രമാണുള്ളത്. നൈട്രജൻ ഓക്സൈഡിന്റെ അളവിലും കാര്യമായ കുറവുണ്ടാകും.
സൾഫറിന്റെ അളവ് കുറവുള്ള ഇന്ധനം ശുദ്ധീകരിച്ചെടുക്കനുള്ള പ്ലാന്റ് നവീകരണത്തിനായി പൊതുമേഖല എണ്ണക്കമ്പനികൾ ചെലവാക്കിയത് 35,000 കോടി രൂപയാണ്.