കുടിശിക: ടെലികോം കമ്പനികൾക്ക് കോടതി, സർക്കാർ താക്കീത്

ന്യൂഡൽഹി: കോടികളുടെ കുടിശിക തുക അടയ്ക്കാൻ വീഴ്ച വരുത്തിയ ടെലികോം കമ്പനികൾക്ക് കോടതി നൽകിയ അന്ത്യശാസനത്തിന് പിന്നാലെ കേന്ദ്ര സർക്കാരിന്റെ താക്കീതും. എയർടെൽ, വോഡഫോൺ ഐഡിയ കമ്പനികൾക്കാണ് ക്രമീകരിച്ച മൊത്തവരുമാനവുമായി (എജിആർ) ബന്ധപ്പെട്ട കടബാധ്യത ഇന്ന് അർധരാത്രിക്ക് മുമ്പ് അടച്ച് തീർക്കാൻ കേന്ദ്രം ഉത്തരവ് നൽകിയത്.
ടെലികോം കമ്പനികളിൽ നിന്നും കടം തിരികെ വാങ്ങുന്നത് തടഞ്ഞ ഉദ്യോസ്ഥനെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചതിന് പിന്നാലെയാണ് ടെലികോം മന്ത്രാലയത്തിന്റെ അതിവേഗ നടപടി.
ടെലികോം കമ്പനികൾക്ക് സർക്കിൾ തിരിച്ച് നോട്ടീസ് നൽകിയിരിക്കുകയാണ് മന്ത്രാലയം.
എജിആർ കുടിശികയായ 1.47 ലക്ഷം കോടി രൂപ ടെലികോം കമ്പനികൾ ഉടൻ നൽകണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. കുടിശ്ശിക പൂർണമായി നൽകാൻ സാധിക്കുന്നില്ലെങ്കിൽ കമ്പനികൾ അവരുടെ വിശ്വാസ്യത ഉറപ്പിക്കുന്നതിനും കൂടുതൽ സമയം ലഭിക്കുന്നതിനും മതിയായ ഒരു വലിയ തുക നൽകാൻ തയ്യാറാവണമെന്ന് സുപ്രീംകോടതി പറഞ്ഞു.
എജിആർ കുടിശിക അനുസരിച്ച് വോഡഫോൺ ഐഡിയക്ക് 53,000 കോടി രൂപയും, ഭാരതി എയർടെലിന്
35,500 കോടി രൂപയും പ്രവർത്തനമവസാനിപ്പിച്ച ടാറ്റ ടെലിസർവീസസിന് 14,000 കോടി രൂപയും കുടിശ്ശികയായി നൽകാനുണ്ട്.