തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബഹ്റയ്ക്കെതിരേ ഗുരുതര പരാമർശങ്ങളുമായി കൺട്രോളർ ആൻറ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട്. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങുന്നതിൽ സർക്കാരിന്റെ മാർഗ നിർദേശങ്ങൾ ബെഹ്റ ലംഘിച്ചതായി കണ്ടെത്തി. 33 ലക്ഷം രൂപ സർക്കാരിന്റെ മുൻകൂർ അനുമതി ഇല്ലാതെ ബെഹ്റ നൽകിയതായി സി.എ.ജി. റിപ്പോർട്ടിൽ പറയുന്നു.
കേരളാ പൊലീസിന്റെ ആയുധശേഖരത്തില്‍ നിന്ന് വന്‍തോതില്‍ വെടിക്കോപ്പുകളും ഉണ്ടകളും റൈഫിളുകളും കാണാതായെന്ന് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ ഓഫീസ് കണ്ടെത്തിയിട്ടുണ്ട്.പോലീസിന്റെ വെടിക്കോപ്പുകളില്‍ 25 റൈഫിളുകളും 12,061 വെടിയുണ്ടകളുടെ കുറവാണ് സിഎജി കണ്ടെത്തിയിരിക്കുന്നത്. ഇതിനു പുറമെ പൊലീസ് ക്വാര്‍ട്ടേഴ്‌സ് നിര്‍മാണത്തിനുള്ള തുക വകമാറ്റിയെന്നും കാറുകള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്നുമാണ് മറ്റൊരു കണ്ടെത്തല്‍. കാണാതായ വെടിക്കോപ്പുകൾക്ക് പകരം വ്യാജ വെടിയുണ്ടകള്‍ വച്ച് സംഭവം മറയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയും ചെയ്തു. രേഖകള്‍ തിരുത്തി കുറ്റക്കാരെ സംരക്ഷിക്കാനാണ് ബന്ധപ്പെട്ട ഉദ്യോഗ സ്ഥര്‍ ശ്രമിച്ചതെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്.
തിരുവനന്തപുരം എസ്എപിയില്‍ നിന്ന് മാത്രം 25 റൈഫിളുകള്‍ കാണാനില്ല. സംസ്ഥാന പൊലീസിന്റെ ആയുധശേഖരത്തില്‍ വന്‍ കുറവ് കണ്ടെത്തിയിട്ടുണ്ടെന്നും എല്ലാ പൊലീസ് സ്റ്റേഷനുകളിലെയും ആയുധശേഖരം പരിശോധിക്കണമെന്നും സിഎജി ആവശ്യപ്പെടുന്നു.
രാജ്യസുരക്ഷയെത്തന്നെ ബാധിക്കുന്ന തരത്തിലുള്ള കോളിളക്കമുണ്ടാക്കുന്ന കണ്ടെത്താലാണിത്. സംസ്ഥാന നിയമസഭയില്‍ ഇന്ന് സമര്‍പ്പിച്ച സിഎജി റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തലുള്ളത്.
സിഎജി റിപ്പോര്‍ട്ടിലെ ജനറല്‍ സോഷ്യല്‍ സെക്ടറിനെക്കുറിച്ചുള്ള ഭാഗത്തില്‍ 23 മുതല്‍ 27 വരെയുള്ള പേജുകളിലാണ് ഈ കണ്ടെത്തലുള്ളത്. സംസ്ഥാനത്തെ സുരക്ഷാ സംവിധാനത്തെത്തന്നെ ചോദ്യം ചെയ്യുന്നതാണിത്.
തൃശ്ശൂര്‍ പൊലീസ് അക്കാദമിയിലെയും തിരുവനന്തപുരം എസ്എപി ക്യാമ്പിലെയും ആയുധങ്ങളിലും വെടിക്കോപ്പുകളിലുമാണ് കുറവ് കണ്ടെത്തിയിരിക്കുന്നത്.
തിരുവനന്തപുരം എസ്എപി ക്യാമ്പില്‍ മാത്രം സ്റ്റോക്കില്‍ ഉണ്ടായിരുന്ന 25 റൈഫിളുകള്‍ കാണാനില്ല
വെടിയുണ്ടകളില്‍ 12,061 എണ്ണം കാണാനില്ല.
250 കാറ്ററിഡ്ജുകള്‍ കൃത്രിമമായി എസ്എപി ക്യാമ്പില്‍ വച്ചിട്ടുണ്ട്.
ഇതെങ്ങനെ വന്നു എന്ന് അവിടത്തെ കമാന്‍ഡന്റിനോട് ചോദിച്ചപ്പോള്‍ കൃത്യമായ മറുപടി കിട്ടിയില്ല.
പൊലീസ് അക്കാദമിയില്‍ 7.62 mm വെടിയുണ്ടകള്‍ 200 എണ്ണം കാണാനില്ല.
ആയുധങ്ങള്‍ കൈമാറിയതും സ്വീകരിച്ചതും കൊണ്ടുപോയതും കൊണ്ടുവന്നതുമായി ബന്ധപ്പെട്ട രേഖകളിലും റജിസ്റ്ററുകളിലും പല തവണ വെട്ടിത്തിരുത്തല്‍ വരുത്തിയിട്ടുണ്ട്.
ചിലതെല്ലാം നാലും അഞ്ചും തവണ വെട്ടിത്തിരുത്തി എഴുതിയിട്ടുണ്ട്.അതില്‍ പലതും വായിക്കാന്‍ പോലും കഴിയുന്നതല്ല.
സംസ്ഥാനത്തിന്റെ സുരക്ഷയെത്തന്നെ ഗുരുതരമായി ബാധിക്കുന്ന പ്രശ്‌നമായതിനാല്‍ സത്വര നടപടി ആവശ്യമാണെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.
വിശദമായ അന്വേഷണം നടത്തി കാറ്ററിഡ്ജുകളോ റൈഫിളുകളോ എവിടെപ്പോയെന്ന് കണ്ടെത്തണം.ഇത് നഷ്ടമായതാണോ,ആണെങ്കില്‍ എങ്ങനെയെന്ന് കണ്ടുപിടിക്കണം. പൊലീസിന്റെ ചീഫ് സ്റ്റോഴ്‌സുകളിലും എല്ലാ പൊലീസ് സ്റ്റേഷനുകളിലും ആയുധശേഖരങ്ങള്‍ ഉള്ളയിടങ്ങളിലെല്ലാം അന്വേഷണം നടത്തണം.ഉപയോഗിക്കാവുന്ന ആയുധങ്ങള്‍ കാണാതായ സ്ഥിതി സുരക്ഷാ സംവിധാനത്തെത്തന്നെ ഗുരുതരമായി ബാധിക്കുന്നതാണെന്നും സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വെടിക്കോപ്പുകള്‍ കാണാതായതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസിന് നേരത്തേ തന്നെ അറിയാമായിരുന്നുവെന്നും,ഇതില്‍ അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.