വൻ സ്വർണക്കടത്ത്; കൊച്ചിയിയിലെ വ്യാപാരി അറസ്റ്റിൽ

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയെ കൊച്ചിയിൽനിന്ന് മുംബൈ ഡി.ആർ.ഐ സംഘം അറസ്റ്റ് ചെയ്തു. ബ്രോഡ് വേയിലെ വ്യാപാരിയും എളമക്കര സ്വദേശിയുമായ വി.ഇ. സിറാജാണ് ഡി.ആർ.ഐ സംഘത്തിന്റെ പിടിയിലായത്. പെരുമ്പാവൂർ സ്വദേശി നിസാർ അലിയാർ ഉൾപ്പെട്ട രാജ്യാന്തര സ്വർണക്കടത്ത് സംഘത്തിലെ പ്രാധാനകണ്ണിയാണ് സിറാജെന്ന് ഡി.ആർ.ഐ റിപ്പോർട്ടിൽ പറയുന്നു.

1500 കോടിയുടെ സ്വർണക്കടത്തിലെ പ്രധാന കണ്ണികളെല്ലാം കേരളത്തിൽ പ്രത്യേകിച്ച് പെരുമ്പാവൂരിൽ നിന്നുള്ളവരാണെന്ന നിഗമനത്തിലാണ് മുംബൈ ഡി.ആർ.ഐ സംഘം അന്വേഷിക്കുന്നത്. 2017 ജനുവരി മുതൽ കഴിഞ്ഞ വർഷം മാർച്ച് വരെ 1473 കോടി വിലമതിക്കുന്ന 4522 കിലോ സ്വർണം പെരുമ്പാവൂർ സ്വദേശികൾ ഗൾഫിൽ നിന്ന് കടത്തിയതായാണ് ഡി.ആർ.ഐ റിപ്പോർട്ട്. 16 പേർ ഇതിനകം അറസ്റ്റിലായി. പ്രധാന കണ്ണികളിൽ ഒരാളായ സിറാജിനെ എറണാകുളം എളമക്കരയിലെ വീട്ടിൽ നിന്നാണ് സംഘം പിടികൂടിയത്.

അന്വേഷണം തുടങ്ങിയപ്പോൾ ഗൾഫിലേക്ക് കടന്ന സിറാജ് കോയമ്പത്തൂർ വിമാനത്താവളം വഴിയാണ് വീട്ടിലെത്തിയത്. പിന്തുടർന്നിരുന്ന ഡി.ആർ.ഐ സംഘം ഇയാൾ വീട്ടിലെത്തിയ ഉടൻ പിടികൂടുകയായിരുന്നു. പെരുമ്പാവൂർ സ്വദേശി നിസാർ അലിയാരുടെ നേതൃത്വത്തിൽ നടക്കുന്ന സ്വർണക്കടത്തിൽ സിറാജ് വൻനിക്ഷേപം നടത്തിയതായി ഡി.ആർ.ഐ റിപ്പോർട്ട് പറയുന്നു. കേസിൽ ഒളിവിൽ കഴിയുന്ന പെരുമ്പാവൂർ സ്വദേശികളായ പ്രതികളായ ആസിഫിന്റെയും ഫാസിലിന്റെയും കൂട്ടാളിയാണ് സിറാജ്.
ഗുജറാത്തിലെ മുദ്ര തുറമുഖം വഴി കടത്തിയ 90 കിലോ സ്വർണം കേരളത്തിൽ വിതരണം ചെയ്യുന്നതിന് ഇവർക്കൊപ്പം ഉണ്ടായിരുന്നതും സിറാജ് ആണെന്ന് ഡി.ആർ.ഐയുടെ റിപ്പോർട്ട് പറയുന്നു.

കൊച്ചി ബ്രോഡ്വേയിലെ ക്രസെന്റ് എന്ന സ്ഥാപനം മറയാക്കിയാണ് സ്വർണക്കടത്തിനുള്ള സാമ്പത്തിക ഇടപാടുകൾ സിറാജ് നടത്തിയിരുന്നത്. അറസ്റ്റിലായ സിറാജിനെ ഡി.ആർ.ഐ സംഘം കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കി. ഇപ്പോൾ മുംബൈയിലെ ജയിലിലുള്ള സിറാജിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് ഡി.ആർ.ഐ സംഘത്തിന്റെ നീക്കം.