ബയ്ജിംഗ്: ചൈനയിലും ലോകമെങ്ങും പടരുന്ന കൊറോണ വൈറസിന്റെ വ്യാപനത്തിന്റെ തീവ്രത കുറയാൻ സമയമെടുക്കുമെന്ന് വിദഗ്ധരുടെ അഭിപ്രായം.
ചൈനയിൽ കുറഞ്ഞത് പത്തു ദിവസം കൂടി കൊറോണ വൈറസ് പടർന്നു പിടിക്കുമെന്ന് സർക്കാരിന്റെ ഉപദേഷ്ടാവ് ചോംഗ് നാൻഷൻ പറയുന്നു.
മൂന്നാഴ്ച്ചക്കിടെ ചൈനയിൽ ആറായിരത്തിലേറെപ്പേർക്ക് കൊറോണ വൈറസ് ബാധിച്ചു. 2003 ൽ ചൈനയിൽ പടർന്ന സാർസ് ( സിവിയർ അക്യൂട്ട് റെസ്പിരേറ്ററി സിൻഡ്രം) ബാധിച്ചവരുടെ എണ്ണത്തേക്കാൾ കൂടുതലാണിത്. സാർസ് പടർന്നപ്പോൾ പ്രതിരോധനടപടികൾക്കു നേതൃത്വം നൽകിയ ശാസ്ത്രജ്ഞൻ ചോംഗ് നാൻഷനാണ് സർക്കാരിന്റെ ഉപദേഷ്ടാവായി കൊറോണ വൈറസ് ബാധ തടയുന്ന പ്രവർത്തനങ്ങൾ ഇപ്പോൾ ഏകോപിപ്പിക്കുന്നത്
ഫെബ്രുവരി ആദ്യവാരം രോഗവ്യാപനം മൂർധന്യത്തിലെത്തുമെന്നാണ് ചോംഗ് പറയുന്നത്. സാർസ് ആറുമാസത്തിലേറെ നീണ്ടുനിന്നെങ്കിൽ കൊറോണ അത്ര നാൾ നീണ്ടു നിൽക്കില്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
ഹോങ്കോംഗിലെ വിദഗ്ധർ പറയുന്നത് ഏപ്രിൽ വരെ കൊറോണ തീവ്രമായി ടരുമെന്നാണ്.കൊറോണ വൈറസ് ആഗോളതലത്തിൽ പടർന്നു പിടിക്കുകയും മൂന്നു മാസത്തേക്ക് നിലനിൽക്കുകയും ചെയ്യുമെന്ന് ഹോങ്കോംഗ് യൂണിവേഴ്സിറ്റിയുടെ മെഡിക്കൽ സ്കൂൾ തലവൻ ഗബ്രിയേൽ ല്യൂംഗ് വ്യക്തമാക്കുന്നു.
മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു രോഗബാധ പടരുന്നത് വൈറസ് ബാധ തീവ്രമാകാനിരിക്കുന്നതിന്റെ സൂചനയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
ഏപ്രിൽ, മേയ് മാസങ്ങളിൽ ചൈനയിലെ വൻ നഗരങ്ങളായ ബെയ്ജിംഗ്, ഷാങ്ഹായ്, ചോങ്കിംഗ്, ഷെൻചെൻ, ഗ്വാംഗ്ച്യു എന്നിവിടങ്ങളിൽ രോഗവ്യാപനം മൂർധന്യത്തിലാകുകയെന്ന് ല്യൂംഗ് പ്രവചിക്കുന്നു.