പ്രതിഷേധക്കാരെ വിരട്ടി കേന്ദ്ര മന്ത്രിയും ബി ജെ പി എംപിയും

ന്യൂഡെൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെമ്പാടും ഡൽഹിയിലും പ്രതിഷേധിക്കുന്നവർക്കെതിരെ അധിക്ഷേപവും ഭീഷണിയുമായി ബിജെപി നേതാക്കൾ.

രാജ്യത്തെ ഒറ്റുന്നവരെ വെടിവയക്കാനായിരുന്നു കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറിന്റെ ആഹ്വാനം. ഷഹൻബാദിലെ പ്രതിഷേധക്കാർ നിങ്ങളുടെ വീടുകളിലെത്തി മക്കളേയും സഹോദരിമാരേയും ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്യുമെന്ന് ബിജെപി എംപി പർവേഷ് വർമ. എ.എൻ.ഐ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പർവേഷ് വർമ എം പി സ്പർധ പടർന്നുന്ന അഭിപ്രായപ്രകടനം നടത്തിയത്.

ലക്ഷകണക്കിന് ആളുകൾ ഷഹീൻബാഗിൽ ഒത്തുകൂടിയിട്ടുണ്ട്. ഡൽഹിയിലെ ജനങ്ങൾക്ക് ചിന്തിക്കുകയും തീരുമാനമെടുക്കുകയും ചെയ്യാം. അവർ നിങ്ങളുടെ വീടുകളിലേക്കെത്തും. നിങ്ങളുടെ പെൺമക്കളേയും സഹോദരിമാരേയും അവർ ബലാത്സംഗം ചെയ്യും. കൊലപ്പെടുത്തുകയും ചെയ്യും. ഇന്ന് നിങ്ങൾക്ക് സമയമുണ്ട്. മോദിജിയും അമിത് ഷായും നാളെ നിങ്ങളെ രക്ഷിക്കാൻ വരില്ല’ പർവേഷ് വർമ പറഞ്ഞു.

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ കഴിഞ്ഞ ദിവസം പർവേസ് ശർമ്മ ഷഹീൻബാഗിലെ പ്രതിഷേധക്കാരെ ഭീഷണിപ്പെടുത്തിയിരുന്നു. ബിജെപി അധികാരത്തിലെത്തിയാൽ ഒരു മണിക്കൂർ പോലും വേണ്ട ഷഹീൻബാഗ് തുടച്ച് നീക്കാൻ .ഡൽഹി തിരഞ്ഞെടുപ്പ് ചെറുതായി കാണേണ്ടതില്ല. രാജ്യത്തിന്റെ ഐക്യത്തിനും സ്ഥിരതക്കും വേണ്ടിയുള്ളതാണ്. ഫെബ്രുവരി 11-ന് ബിജെപി ഡൽഹിയിൽ സർക്കാർ രൂപീകരിച്ചാൽ ഒരു മണിക്കൂറിനുള്ളിൽ ഷഹീൻബാഗിൽ ഒന്നും അവശേഷിപ്പിക്കില്ല – പർവേഷ് വർമ പറഞ്ഞു.

ഡൽഹിയിൽ ബിജെപി അധികാരം പിടിച്ചാൽ തന്റെ ലോക്സഭാ മണ്ഡലത്തിൽ സർക്കാർ ഭൂമിയിൽ നിർമിച്ച പള്ളികൾ ഒരു മാസത്തിനകം നീക്കം ചെയ്യുമെന്നും പർവേഷ് വർമ നേരത്തെ പറഞ്ഞിരുന്നു.