ഒമാനിലെ സുരക്ഷയും സമാധാനവും ഉറപ്പുവരുത്തും; വിദേശകാര്യമന്ത്രി

മസ്‌കറ്റ്: ഇറാഖ് അമേരിക്ക സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മേഖലയിലെ സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുമെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രി യൂസഫ് ബിന്‍ അലവി. ഇതിനായി മേഖലയിലെ രാഷ്ട്രങ്ങള്‍ക്ക് ഒമാന്‍ സഹായം നല്‍കുമെന്നും മേഖലയിലെ സുരക്ഷയും ഭദ്രതയും ഉറപ്പാക്കാന്‍ ഇറാന്‍ നടപടികള്‍ സ്വീകരിക്കുമെന്നത് തനിക്ക് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. 

തെഹ്‌റാനില്‍ നടക്കുന്ന 23ാമത് ഡയേലാഗ് ഫോറത്തില്‍ സംസാരിക്കവേയാണ് ബിന്‍ അലവി ഇക്കാര്യം പറഞ്ഞത്. മേഖലയുടെ സുരക്ഷയും സമാധാനവും ഉറപ്പുവരുത്താന്‍ ഒമാന്‍ പ്രതിജ്ഞാബദ്ധമാണെന്നും മേഖലയിലെ സംഘര്‍ഷാവസ്ഥ കുറക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തേടുമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചകളില്‍ അറിയിച്ചതായും യൂസഫ് ബിന്‍ അലവി വ്യക്തമാക്കി. 

മേഖലയിലെ സുരക്ഷയും ഭദ്രതയും ഉറപ്പാക്കാന്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല സയ്യിദ് അലി ഖാംനഇ വിവേകത്തോടെ പ്രവര്‍ത്തിക്കുമെന്നും യൂസുഫ് ബിന്‍ അലവി പറഞ്ഞു. മേഖലയിലെ നിലവിലുള്ള പ്രശ്‌നങ്ങള്‍ മനസ്സിലാക്കി രാഷ്ട്രങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

സ്വതന്ത്ര്യ ഫലസ്തീന്‍ രാഷ്ട്രം അടിയന്തരമായി സ്ഥാപിക്കേണ്ടതുണ്ടെന്നും ഭീകരവാദവുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഇതുവഴി മാത്രമേ പൂര്‍ണമായി അവസാനിക്കുകയുള്ളൂവെന്നും യൂസുഫ് ബിന്‍ അലവി കൂട്ടിച്ചേര്‍ത്തു. യുഎസ് വധിച്ച ഇറാന്‍ സൈനിക ജനറല്‍ ഖാസിം സുലൈമാനിക്ക് അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു.