ഗതാഗത നിയമലംഘനം നടത്തുന്നവരെ ഇനി പോലീസ് ഓടിച്ചിട്ട് പിടിക്കില്ല; പകരം…

തിരുവനന്തപുരം: ഗതാഗത നിയമലംഘനം നടത്തുന്നവരെ ഇനി പോലീസ് പാത്തും പതുങ്ങിയും ഓടിച്ചിട്ടും പിടിക്കില്ല. നിയമലംഘനം രേഖപ്പെടുത്തി ക്രമക്കേട് കാട്ടുന്നവരില്‍നിന്ന് പിഴയീടാക്കുന്ന ‘ടോട്ടല്‍ ഡിജിറ്റല്‍ ട്രാഫിക് എന്‍ഫോഴ്‌സമെന്റ്’ സംവിധാനം അടുത്തമാസത്തോടെ പ്രാബല്യത്തില്‍ വരും. നാഷണല്‍ ഇന്‍ഫൊമാറ്റിക്‌സ് (എന്‍.ഐ.സി.) തയ്യാറാക്കുന്ന മൊബൈല്‍ ആപ്പാകും കേരള പോലീസ് ഇതിനായി ഉപയോഗിക്കുക.

എന്‍.ഐ.സി. തയ്യാറാക്കുന്ന ആപ്പിനെ പോലീസിന്റെയും മോട്ടോര്‍വാഹന വകുപ്പിന്റെയും വിവരശേഖരവുമായി ബന്ധപ്പെടുത്തിയാണ് നിയമലംഘകരെ കണ്ടുപിടിക്കുക. നിയമലംഘനം നടത്തിയാലും ആവര്‍ത്തിച്ചാലും അവ ആപ്പില്‍ രേഖപ്പെടുത്തും. പോലീസുകാരുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്പിലൂടെയാകും നിയമലംഘനം പകര്‍ത്തുക. ഇതിനായി ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകം യൂസര്‍ ഐ.ഡിയും പാസ്‌വേഡും നല്‍കും. പകര്‍ത്തുന്ന ചിത്രത്തില്‍ നിയമലംഘനം നടന്ന തീയതി, സമയം, സ്ഥലം ഉള്‍പ്പടെ രേഖപ്പെടുത്തി അത് ഡിജിറ്റല്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനത്തിലേക്കയക്കും. ഇവിടെ ചിത്രം വിശകലനം ചെയ്ത് പിഴത്തുക നിശ്ചയിച്ച്‌ മോട്ടോര്‍ വാഹനവകുപ്പില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉടമയ്ക്ക് നോട്ടീസ് നല്‍കും. ആപ്പിലൂടെയല്ലാതെ പകര്‍ത്തുന്ന ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യാനാകില്ല.

അതേസമയം, മദ്യപിച്ച്‌ വാഹനമോടിക്കുന്നവരെ പിടികൂടാന്‍ പഴയപോലെ പോലീസ് റോഡരികില്‍തന്നെ ഉണ്ടാവും. ഇതിനുപുറമേ നമ്ബര്‍പ്ലേറ്റുകള്‍ തിരിച്ചറിയാനും മറ്റ് ഗതാഗതനിയമലംഘനങ്ങള്‍ കണ്ടെത്താനും സഹായിക്കുന്ന ക്യാമറകളും പ്രധാനയിടങ്ങളിലുണ്ടാകും. ഇവയെടുക്കുന്ന ചിത്രങ്ങളും കണ്‍ട്രോള്‍ റൂമിലെത്തും. ഇതുവഴിയും നിയമലംഘകര്‍ക്ക് പിഴയടയ്ക്കാനുള്ള നോട്ടീസ് നല്‍കും. പിഴയടയ്ക്കാന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളും ഒരുക്കും.